Saturday, July 30, 2005

ഉപ്പക്കര്

അവൾ അടുക്കളയിൽ തെരക്കിട്ട പണിയിലാണ്‌.
കുഞ്ഞുങ്ങളുമായി അപ്പൂപ്പനും അമ്മൂമ്മയും ഉമ്മറത്ത്‌.

ഇടതൂർന്ന മരച്ചില്ലകൾക്കിടയിൽ നിന്ന് പലതരം കിളികളുടെ ശബ്ദം, അണ്ണാറക്കണ്ണന്റെ 'ഛിൽ ഛിൽ'.


മണ്ണുവാരിക്കളിച്ചും, ചെടികളുടെ ഇലകൾ നുള്ളിയും, കുയിലിൻ നാദത്തിനെതിർപാട്ടു പാടിയും പല പ്രായത്തിലെ കുട്ടികൾ.
കൂട്ടത്തിലൊരു എൽക്കേജിക്കാരനും. പ്രത്യേകതയുള്ളതെന്തും ചികഞ്ഞെടുക്കുന്ന പ്രകൃതം.
സംശയങ്ങളുടെ ഒരു കൂമ്പാരം തന്നെ കൈയിലുണ്ട്‌. പക്ഷികളുടെയും മൃഗങ്ങളുടെയും പുതുതായി പഠിച്ച പേരുകൾ ഇംഗ്ലീഷിൽ മാത്രം പറയാൻ എപ്പോഴും ശ്രദ്ധിക്കും.


മുറ്റത്തെ ബഹളം കേട്ട്‌ അടുക്കളയിൽ നിന്ന് അവളോടിയെത്തി.
എല്ലാവരും ആകാംഷയോടെ അങ്ങോട്ടുമിങ്ങോട്ടും മരങ്ങൾക്കിടയിലൂടെ ഒളിഞ്ഞും ചരിഞ്ഞും നോക്കുന്നു.

അവളോടായി അമ്മൂമ്മ ചോദിച്ചു, "ഇവനെന്തരെടീ ഈ മരത്തീ നോക്കി ഉപ്പക്കര്‌, ഉപ്പക്കര്‌ എന്നു പറയണ? ആരെങ്കിലും അവിടെ നിയ്ക്കണാന്ന് നോക്ക്‌"


അവൾ എൽക്കേജിക്കാരൻ കാണിച്ച മരത്തിലേയ്ക്കു നോക്കി.
ഒന്നും പറയാനാവാതെ ഏറെ നേരം വായടയ്ക്കാതെ ചിരിച്ചു.
അതിനിടെ പറയാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു, "അമ്മാ അത്‌... അത്‌... മരംകൊത്തിക്കിളി... ഇംഗ്ലീഷില്‌ വുഡ്പെക്കർ."


പിന്നവിടൊരു കൂട്ടച്ചിരിയായിരുന്നു.